Fact Check: ബംഗ്ലാദേശ് ഇന്ത്യയോട് അരി നല്‍കാന്‍ അഭ്യര്‍ത്ഥിച്ചോ? പ്രചാരണത്തിലെ വാസ്തവമറിയാം

ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ബംഗ്ലാദേശ് ഇന്ത്യയോട് അരി നല്‍കാന്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയെന്നും ഇന്ത്യ 50,000 മെട്രിക് ടണ്‍ അരി ബംഗ്ലാദേശിന് നല്‍കിയെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

By -  HABEEB RAHMAN YP
Published on : 22 Dec 2024 9:41 AM IST

Fact Check: ബംഗ്ലാദേശ് ഇന്ത്യയോട്  അരി നല്‍കാന്‍ അഭ്യര്‍ത്ഥിച്ചോ? പ്രചാരണത്തിലെ വാസ്തവമറിയാം
Claim:ഇന്ത്യയോട് അരി നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശ്.
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. രാജ്യാന്തര ടെന്‍‍‍‍‍ഡര്‍ ക്ഷണിച്ചാണ് ബംഗ്ലാദേശ് അരി വാങ്ങുന്നതെന്നും ഇന്ത്യന്‍ സര്‍ക്കാറല്ല അരി നല്‍കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ബംഗ്ലാദേശ് ഇന്ത്യയോട് അരി നല്‍കാന്‍ അഭ്യര്‍ത്ഥിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ബംഗ്ലാദേശ് ഇന്ത്യയോട് അരി നല്‍കാന്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയെന്നും ഇന്ത്യ 50,000 മെട്രിക് ടണ്‍ അരി ബംഗ്ലാദേശിന് നല്‍കിയെന്നുമാണ് സമൂഹമാധ്യമങ്ങളിലെ അവകാശവാദം. ഇതിനൊപ്പം ഒരു വാര്‍ത്താ റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ഷോട്ടും നല്‍കിയിട്ടുണ്ട്.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രമാണ് ആദ്യം പരിശോധിച്ചത്. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ റിപ്പോര്‍ട്ട് കണ്ടെത്തി. ഡെയ്ലിഹണ്ടില്‍ ഏക്ജലക് എന്ന അക്കൗണ്ട് വഴി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണിത്.



എന്നാല്‍ തലക്കെട്ടിന്റെ ഘടനയിലും ഉള്ളടക്കത്തിലുമുള്ള അവ്യക്തതയും അക്കൗണ്ടിന്റെ ആധികാരികതയില്ലായ്മയും കൂടുതല്‍ പരിശോധകളിലേക്ക് നയിച്ചു. ബംഗ്ലാദേശ് ഇന്ത്യയില്‍നിന്ന് അരി വാങ്ങുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഇതോടെ 2024 നവംബറില്‍ പുറത്തുവന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. എക്കണോമിക് ടൈംസ് 2024 നവംബര്‍ നാലിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 50,000 മെട്രിക് ടണ്‍ അരി വാങ്ങുന്നതിനായി ബംഗ്ലാദേശ് രാജ്യാന്തര ടെന്‍ഡര്‍ ക്ഷണിച്ചതായി പറയുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കിയത് ഇന്ത്യയില്‍നിന്നുള്ള ചില കമ്പനികളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.




ഇതോടെ ബംഗ്ലാദേശ് അരി വാങ്ങാന്‍ രാജ്യാന്തര ടെന്‍ഡര്‍ ക്ഷണിച്ചതാണെന്നും അല്ലാതെ ഇന്ത്യന്‍ സര്‍ക്കാറിനോട് അരി ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമായി. ഇത് സാധൂകരിക്കുന്ന മറ്റ് റിപ്പോര്‍ട്ടുകളും ലഭിച്ചു.



ദി ഹിന്ദുവിന്റെ ബിസിനസ് ലൈന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായ സാഏല്‍, ബഗാഡിയ ബ്രദേഴ്സ്, തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ ടെന്‍ഡര്‍ തുക നല്‍കിയത്. ഇതോടെ ബഗാഡിയ ബ്രദേഴ്സില്‍നിന്ന് 50,000 മെട്രിക് ടണ്‍ അരി വാങ്ങാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചതായി ചില ബംഗ്ലാദേശി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രാജ്യാന്തര ടെന്‍ഡര്‍ വഴിയാണ് ബംഗ്ലാദേശ് അരി വാങ്ങുന്നതെന്നും വ്യക്തമായി.


Conclusion:

ബംഗ്ലാദേശ് ഇന്ത്യയോട് അരി നല്‍കാന്‍ അഭ്യര്‍ത്ഥന നടത്തിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 50,000 മെട്രിക ടണ്‍ അരി വാങ്ങാന്‍ രാജ്യാന്തര ടെന്‍ഡര്‍ ക്ഷണിക്കുകയും ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കിയ ഇന്ത്യന്‍ കമ്പനിയില്‍നിന്ന് അരി വാങ്ങുകയുമാണ് ബംഗ്ലാദേശ് ചെയ്തത്.

Claim Review:ഇന്ത്യയോട് അരി നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശ്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. രാജ്യാന്തര ടെന്‍‍‍‍‍ഡര്‍ ക്ഷണിച്ചാണ് ബംഗ്ലാദേശ് അരി വാങ്ങുന്നതെന്നും ഇന്ത്യന്‍ സര്‍ക്കാറല്ല അരി നല്‍കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Next Story