ഇറ്റലിയിലെ ബാറില്‍ നൃത്തം ചെയ്യുന്നവരുടെ പഴയ ചിത്രത്തില്‍ സോണിയ ഗാന്ധിയുമുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സോണിയ ഗാന്ധിയെ ബാര്‍ നര്‍ത്തകിയെന്ന തരത്തില്‍ അധിക്ഷേപിക്കുന്ന സന്ദേശങ്ങളില്‍ മൂന്ന് വനിതകള്‍ ബാറില്‍ നൃത്തം ചെയ്യുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് നല്‍കിയിരിക്കുന്നത്.
Fact-check:
പ്രചാരണം വ്യാജമാണെന്നും ചിത്രത്തിന് സോണിയ ഗാന്ധിയുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തില്‍ ഗെറ്റിഇമേജസ് എന്ന സൈറ്റിന്റെ വാട്ടര്‍മാര്‍ക്ക് കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം പ്രസ്തുത സൈറ്റില്‍ പങ്കിട്ടതായി കണ്ടെത്തി. 1967 നവംബര്‍ 21ന് സിഡ്നിയിലെ ഓബേണില്‍ റോസണ്‍ ഹോട്ടലില്‍ നടന്ന സംഭവമാണിത്. സിഡ്‌നിയിൽ കടുത്ത "ബിയർ ക്ഷാമം" അനുഭവപ്പെട്ട സമയത്ത് മദ്യശാലകളിലേക്കുള്ള ബിയർ വിതരണത്തിലുണ്ടായ കുറവ് മൂലം പല ഹോട്ടലുകളും ബാറുകളും അടച്ചുപൂട്ടേണ്ടി വരികയോ ആളുകൾ കുറയുകയോ ചെയ്യുന്ന അവസ്ഥയായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ഓബർണിലെ റോസൺ ഹോട്ടൽ മദ്യപിക്കാനെത്തുന്നവർക്ക് ബിയർ ലഭ്യമല്ലെങ്കിലും അവരെ ഹോട്ടലിലേക്ക് ആകർഷിക്കാൻ "ഗോ-ഗോ ഡാൻസർമാരെ" ഏർപ്പെടുത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട ചിത്രമാണ് പ്രചരിക്കുന്നത്.
വിവരങ്ങളുമായി ബന്ധപ്പെട്ട കീവേഡുകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചില ഫെയ്സ്ബുക്ക് പേജുകളില്‍ ഈ ചിത്രം പങ്കിട്ടതായി കണ്ടെത്തി. പ്രസ്തുത സംഭവത്തെക്കുറിച്ച് വിവരണങ്ങളോടെ പങ്കുവെച്ച ചിത്രത്തിലെവിടെയും സോണിയഗാന്ധിയെക്കുറിച്ച് പരാമര്‍ശമില്ല.
പ്രചരിക്കുന്ന ചിത്രത്തില്‍ സോണിയഗാന്ധിയുടേതെന്ന് അവകാശപ്പെടുന്ന സ്ത്രീയുടെ ചിത്രവും 1960 കാലഘട്ടത്തിലെ സോണിയ ഗാന്ധിയുടെ ചിത്രവും തമ്മില്‍ താരതമ്യം ചെയ്തതോടെ പ്രചരിക്കുന്ന ചിത്രത്തിലേത് സോണിയ ഗാന്ധിയല്ലെന്ന് വ്യക്തമായി.
Conclusion:
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇറ്റലിയിലെ ബാര്‍ ഡാന്‍സറായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പരിശോധനയില്‍ വ്യക്തമായി. പ്രചരിക്കുന്ന ചിത്രം 1967ല്‍ സിഡ്നിയില്‍നിന്നുള്ളതാണെന്നും ഇതിന് സോണിയ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.