Fact Check: ലഹരി ഉപയോഗം സംബന്ധിച്ച പരാതികള്‍ നേരിട്ട് ഡിജിപിയ്ക്ക്? പ്രചാരണത്തിന്റെ വാസ്തവം

ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഡിജിപിയെ അറിയിക്കാമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശത്തില്‍ ഡിജിപിയുടെ ചിത്രവും ഒരു ഫോണ്‍ നമ്പറും നല്‍കിയതായി കാണാം.

By -  HABEEB RAHMAN YP
Published on : 3 March 2025 3:46 PM IST

Fact Check: ലഹരി ഉപയോഗം സംബന്ധിച്ച പരാതികള്‍ നേരിട്ട് ഡിജിപിയ്ക്ക്? പ്രചാരണത്തിന്റെ വാസ്തവം
Claim:ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഡിജിപിയെ അറിയിക്കാം
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; പൊലീസ് ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ലഹരി ഉപയോഗം സംബന്ധിച്ച പരാതികളറിയിക്കാന്‍ യോദ്ധാവ് എന്ന പ്രത്യേക പദ്ധതി നിലവിലുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഡിജിപിയെ അറിയിക്കാമെന്ന തരത്തില്‍ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നു. കേരള ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹെബിന്റെ ചിത്രവും ഒരു മൊബൈല്‍ നമ്പറും സഹിതമാണ് പ്രചാരണം.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ലഹരി ഉപയോഗം സംബന്ധിച്ച പരാതികളറിയിക്കാന്‍ പ്രത്യേക നമ്പറുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

കേരള പൊലീസ് സ്റ്റേറ്റ് മീഡിയ സെന്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പ്രമോദ് കുമാറുമായാണ് ആദ്യം സംസാരിച്ചത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ യോദ്ധാവ് എന്നപേരില്‍ പ്രത്യേക കര്‍മപരിപാടി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഹെല്‍പ‍്ലൈന്‍ നമ്പറും ലഭ്യമാണ്. ഡിജിപിയുടെ ഫോണിലേക്ക് വിളിച്ചോ വാട്സാപ്പില്‍ മെസേജ് അയച്ചോ പരാതി അറിയിക്കുന്നതല്ല രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രസ്തുത പദ്ധതിയെക്കുറിച്ച് നിരവധി മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. 2022 സെപ്തംബറില്‍ തുടക്കം കുറിച്ച പദ്ധതിപ്രകാരം നിരവധി പേരാണ് ഇതിനകം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികള്‍ പൊലീസിന് കൈമാറിയത്. 9995966666 എന്നതാണ് യോദ്ധാവ് പദ്ധതിയിലൂടെ വിവരങ്ങള്‍ കൈമാറാനുള്ള നമ്പര്‍.



സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റും ലഭ്യമായി.




ഡിജിപിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമാണന്നും ഇത്തരം പരാതികള്‍ അറിയിക്കേണ്ടത് യോദ്ധാവ് പദ്ധതിയുടെ ഭാഗമായ നമ്പറിലാണെന്നും ഇതില്‍ വ്യക്തമാക്കുന്നു. ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.


Conclusion:

ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ടാല്‍ വിവരങ്ങള്‍ ഡിജിപിയെ നേരിട്ട് അറിയിക്കാമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. കേരള പൊലീസ് ഇത്തരമൊരു സന്ദേശം പങ്കുവെച്ചിട്ടില്ലെന്നും ലഹരി സംബന്ധമായ പരാതികളറിയിക്കാന്‍ പ്രത്യേക സംവിധാനവും നമ്പറുമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഡിജിപിയെ അറിയിക്കാം
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; പൊലീസ് ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ലഹരി ഉപയോഗം സംബന്ധിച്ച പരാതികളറിയിക്കാന്‍ യോദ്ധാവ് എന്ന പ്രത്യേക പദ്ധതി നിലവിലുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Next Story