സംസ്ഥാനത്ത് ആറുവരി ദേശീയപാത നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. വിവിധ മേഖലകളില്‍ നിര്‍മാണ ജോലികള്‍ ഇതിനകം ഏറെക്കുറെ പൂര്‍ത്തിയായി. ഇതിനിടെയാണ് മലപ്പുറം ജില്ലയിലെ കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നത്. ആവശ്യമായ ശാസ്ത്രീയ - കാലാവസ്ഥാ പഠനങ്ങള്‍ നടത്താതെയാണ് നിര്‍മാണം തുടങ്ങിയതെന്ന ആരോപണം ശക്തമാണ്. ഇതിനിടെ തലപ്പാറ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടതായും വാര്‍ത്തകള്‍ വന്നു. ഈ പശ്ചാത്തലത്തിലാണ് കൂരിയാടിന് പിന്നാലെ കുറ്റിപ്പുറത്തും ദേശീയപാത തകര്‍ന്നുവെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് ഭിത്തിയടക്കം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
Fact-check:
പ്രചരിക്കുന്ന വീഡിയോ കുറ്റപ്പുറത്തേതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കൂരിയാട് ദേശീയ പാത തകര്‍ന്നത് വലിയ വാര്‍ത്തയായതിന് പിന്നാലെ വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകളിലൊന്നും കുറ്റിപ്പുറം പരാമര്‍ശിച്ചതായി കാണാനായില്ല. തുടര്‍ന്ന് പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് പരിശോധന നടത്തിയതോടെ 2025 ഫെബ്രുവരിയില്‍ മനോരമ ന്യൂസ് ഫെയ്സ്ബുക്ക് പേജില്‍ റീലായി ഈ വീഡിയോ പങ്കുവെച്ചിരുന്നതായി കണ്ടെത്തി.
ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന കൊല്ലം കല്ലുംതാഴം പാലത്തിന് സമീപം ഒരുവശം ഇടിഞ്ഞു താഴ്ന്നുവെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. മനോരമ ന്യൂസ് യൂട്യൂബിലും ഈ വീഡിയോ 2025 ഫെബ്രുവരി 7ന് പങ്കുവെച്ചതായി കാണാം. മനോരമ വെബ്സൈറ്റില്‍ ഫെബ്രുവരി 8ന് പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടില്‍ പുതിയ റോഡിന്റെ കോൺക്രീറ്റ് ഭിത്തികൾക്കായി ആഴത്തിൽ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞതെന്നും ആളപായമില്ലെന്നും വ്യക്തമാക്കുന്നു. ഫെബ്രുവരി 7ന് വൈകീട്ടായിരുന്നു സംഭവം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റ് മാധ്യമങ്ങളും സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസ് ഫെബ്രുവരി 7ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ കാണാം.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണെന്നും കുറ്റിപ്പുറത്തേതല്ലെന്നും വ്യക്തമായി.
Conclusion:
കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നതിന് പിന്നാലെ കുറ്റിപ്പുറത്തും ദേശീയപാത തകര്‍ന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ 2025 ഫെബ്രുവരിയില്‍ കൊല്ലത്ത് ദേശീയപാത നിര്‍മാണത്തിനിടെ നടന്ന അപകടമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.