Fact Check: യുക്രെയ്ന്‍ വ്യോമതാവളങ്ങള്‍ റഷ്യ ആക്രമിക്കുന്ന ദൃശ്യം? വീഡിയോയുടെ വാസ്തവം

റഷ്യയുടെ 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്ത യുക്രെയ്നു നേരെ പ്രതികാര നടപടിയായി ഏഴ് വ്യോമകേന്ദ്രങ്ങള്‍ റഷ്യ മിസൈലാക്രമണത്തില്‍ തകര്‍ക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 6 Jun 2025 12:39 PM IST

Fact Check: യുക്രെയ്ന്‍ വ്യോമതാവളങ്ങള്‍ റഷ്യ ആക്രമിക്കുന്ന ദൃശ്യം? വീഡിയോയുടെ വാസ്തവം
Claim:യുക്രെയ്നിലെ വ്യോമതാവളങ്ങള്‍ റഷ്യ ആക്രമിക്കുന്ന ദൃശ്യങ്ങള്‍
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. 2024 ജൂലൈയില്‍ റഷ്യ യുക്രെയ്നിലെ കീവില്‍ കുട്ടികളുടെ ആശുപത്രിയ്ക്ക് നേരെ നടത്തിയ ആക്രമണ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലവില്‍ നടക്കുന്ന ആക്രമണങ്ങളുമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ബന്ധമില്ല.

യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നടന്നതിന് പിന്നാലെ വീണ്ടും ആക്രമണം രൂക്ഷമായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. യുക്രെയ്ന്‍ റഷ്യയുടെ 40 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നും ഇതിന് പിന്നാലെ പ്രത്യാക്രമണത്തില്‍ യുക്രെയ്ന്റെ ഏഴ് വ്യോമതാവളങ്ങള്‍ റഷ്യ മിസൈലാക്രമണത്തില്‍ തകര്‍ത്തുവെന്നുമാണ് അവകാശവാദം. മിസൈല്‍ പതിച്ച് ഒരു ബഹുനിലകെട്ടിടം തകരുന്ന ദൃശ്യങ്ങളാണ് ഇതോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരുവര്‍ഷത്തോളം പഴക്കമുള്ള വീഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ 2024 ജൂലൈയില്‍ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതായി കണ്ടെത്തി. ഇതില്‍ ചില വെരിഫൈഡ് അക്കൗണ്ടുകളില്‍ നല്‍കിയ വിവരണങ്ങളാണ് തുടര്‍ന്ന് പരിശോധിച്ചത്. OSINT Defender എന്ന എക്സ് അക്കൗണ്ടില്‍നിന്ന് 2024 ജൂലൈ 10ന് പങ്കുവെച്ച ദൃശ്യങ്ങള്‍ക്കൊപ്പം ഇത് ആശുപത്രിയടക്കം യുക്രെയ്നിലെ വിവിധയിടങ്ങളില്‍ റഷ്യ ജൂലൈ 9ന് നടത്തിയ ആക്രമണ ദൃശ്യങ്ങളാണിതെന്ന് നല്‍കിയിട്ടുണ്ട്.




ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിവിധ വാര്‍ത്താ ചാനലുകളിലും സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ ഡെയ്ലി മെയില്‍ വേള്‍ഡ് എന്ന യൂട്യൂബ് ചാനലില്‍ 2024 ജൂലൈ 9 ന് പങ്കുവെച്ചിട്ടുണ്ട്.




യുക്രെയ്നിലെ കീവില്‍ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ആക്രമണമാണിത്. റഷ്യയുടെ കെഎച്ച് 101 മിസൈലാണ് ആക്രമണത്തിനുപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റോയിട്ടേഴ്സ് ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി കണ്ടെത്തി.



ഇതോടെ യുക്രെയ്ന്‍ വ്യോമതാവളം റഷ്യ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണെന്ന് വ്യക്തമായി. അതേസമയം യുക്രെയിന് നേരെ റഷ്യ കഴിഞ്ഞ ദിവസങ്ങളിലും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.


Conclusion:

യുക്രെയ്ന്‍ വ്യോമതാവളങ്ങളില്‍ റഷ്യ നടത്തിയ ആക്രമണമെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2024 ല്‍ കീവിലെ ആശുപത്രി ആക്രമിച്ച ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ റഷ്യ യുക്രെയ്നില്‍ ആക്രമണം നടത്തുന്നുണ്ടെങ്കിലും വ്യോമതാവളങ്ങള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നിലവിലെ ആക്രമണങ്ങളുടേതല്ലെന്നും വ്യക്തമായി.

Claim Review:യുക്രെയ്നിലെ വ്യോമതാവളങ്ങള്‍ റഷ്യ ആക്രമിക്കുന്ന ദൃശ്യങ്ങള്‍
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. 2024 ജൂലൈയില്‍ റഷ്യ യുക്രെയ്നിലെ കീവില്‍ കുട്ടികളുടെ ആശുപത്രിയ്ക്ക് നേരെ നടത്തിയ ആക്രമണ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലവില്‍ നടക്കുന്ന ആക്രമണങ്ങളുമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ബന്ധമില്ല.
Next Story