Fact Check: ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നങ്ങള്‍ക്കിടെ ഇസ്രയേലിലെ കെട്ടിടങ്ങള്‍ ആക്രമിച്ച് യെമന്‍? വീഡിയോയുടെ സത്യമറിയാം

ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നത്തില്‍ സമാധാന ഉടമ്പടി ഒപ്പുവെച്ചതിന് ശേഷവും ഇസ്രയേല്‍ ആക്രമണം തുടര്‍ന്ന സാഹചര്യത്തിലാണ് യെമന്‍ ഇസ്രയേലിലെ കെട്ടിടങ്ങള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയെന്ന അവകാശവാദത്തോടെ വീഡിയോ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 15 Oct 2025 6:42 PM IST

Fact Check: ഇസ്രയേല്‍  - പലസ്തീന്‍ പ്രശ്നങ്ങള്‍ക്കിടെ ഇസ്രയേലിലെ കെട്ടിടങ്ങള്‍ ആക്രമിച്ച് യെമന്‍? വീഡിയോയുടെ സത്യമറിയാം
Claim:ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തിനിടെ ഇസ്രയേലിനെതിരെ യെമന്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍
Fact:Fact: പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2024 നവംബറില്‍ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റേത്.

ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നം സമവായത്തിലെത്തിയതിന് ശേഷവും പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലില്‍ യെമന്‍ ആക്രമണം നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇസ്രയേലിലെ ഒരു ബഹുനിലക്കെട്ടിടം യെമന്‍ ബോംബിട്ട് തകര്‍ക്കുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.




Fact-check:


പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ക്ക് ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രെയിമുകളുപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ സമാന ദൃശ്യങ്ങള്‍ വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തി. സിബിഎസ് ന്യൂസ് എന്ന വെബ്സൈറ്റില്‍ 2024 നവംബറില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് ഇത് ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ്.




ഈ സൂചനയുടെ അടിസ്ഥാനത്തില്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇതില്‍ പലതിലും പ്രചരിക്കുന്ന അതേ ദൃശ്യങ്ങളും കാണാം. എക്കണോമിക് ടൈംസ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ റിപ്പോര്‍ട്ടില്‍ ബെയ്റൂട്ടിന്റെ ദക്ഷിണമേഖലയിലാണ് ആക്രമണമുണ്ടായതെന്നും ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തില്‍ ആക്രമണം നടത്താനാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നും പറയുന്നു.



ദി ഗാര്‍ഡിയന്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ റിപ്പോര്‍ട്ടിലും സമാനവിവരങ്ങളാണ് നല്‍കിയിരിക്കുന്നത്.




എക്സില്‍ ന്യൂയോര്‍ക്ക് പോസ്റ്റ് പങ്കുവെച്ച ദൃശ്യങ്ങളും കണ്ടെത്തി.




ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിലവിലെ ഇസ്രയേലില്‍ നടന്ന ആക്രമണത്തിന്റേതല്ലെന്നും നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്നും വ്യക്തമായി.


Conclusion:

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തിനിടെ യെമന്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2024 നവംബറില്‍ ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:Fact: പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2024 നവംബറില്‍ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റേത്.
Next Story