നടന്‍ ദിലീപ് അന്തരിച്ചെന്ന് പ്രചരണം; 'ക്ലിക്ക് ബെയ്റ്റു'മായി ഫെയ്സ്ബുക്ക് പേജുകള്‍

നടന്‍ ദിലീപ് അന്തരിച്ചുവെന്ന തലക്കെട്ട് ഉള്‍പ്പെടെ ചിത്രത്തോടൊപ്പം അഞ്ച് മാസങ്ങള്‍ക്ക് മുന്‍പുള്ള വാര്‍ത്ത നല്‍കി യൂട്യൂബ് വീഡിയോ ലിങ്ക് ചേര്‍ത്താണ് സമൂഹമാധ്യമങ്ങളില്‍ വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍നിന്ന് സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  9 Jun 2023 5:07 PM GMT
നടന്‍ ദിലീപ് അന്തരിച്ചെന്ന് പ്രചരണം; ക്ലിക്ക് ബെയ്റ്റുമായി ഫെയ്സ്ബുക്ക് പേജുകള്‍

നടന്‍ ദിലീപ് അന്തരിച്ചുവെന്ന തലക്കെട്ടുമായി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന സന്ദേശത്തിനൊപ്പം ചേര്‍ത്ത യൂട്യൂബ് വീഡിയോയുടെ ലിങ്കിന് ക്ലിക്ക് ബെയ്റ്റായി ‘നടന്‍ ദിലീപ് അന്തരിച്ചു’ എന്ന് ചേര്‍ത്തിരിക്കുന്നതായി കാണാം.




Kerala Midia down എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് 2023 ജൂണ്‍ 9ന് ഉച്ച കഴിഞ്ഞ് 3.16ന് പങ്കുവെച്ച ഈ ലിങ്ക് മറ്റു ചില പേജുകളില്‍നിന്നും ഇതേ ദിവസം പങ്കുവെച്ചതായി കണ്ടു. Pro Prix Kerala, Viral deal news, Kareal Hub തുടങ്ങിയ പേജുകളില്‍നിന്നാണ് ഇതേ ‘ക്ലിക്ക് ബെയ്റ്റ്’ സഹിതം ലിങ്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.


Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ നടന്‍ ദിലീപ് അന്തരിച്ചതായി വാര്‍ത്ത മലയാളത്തിലെ ഒരു മുഖ്യധാരാ മാധ്യമത്തിലും വന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ലിങ്കില്‍ പ്രവേശിച്ചതോടെ techinsyders.com എന്ന ഒരു വെബ്സൈറ്റിലേക്കാണ് പ്രവേശിച്ചത്. Actor Dileep passed away എന്ന തലക്കെട്ടോടെ വെബ്സൈറ്റില്‍ വീഡിയോ ‘എംബെഡ്’ ചെയ്ത് നല്‍കിയിട്ടുണ്ടെങ്കിലും അത് വെബ്സൈറ്റില്‍ വെച്ച് പ്ലേ ചെയ്യുന്നത് റദ്ദാക്കിയതായി കണ്ടു.


തുടര്‍ന്ന് വീഡിയോ URL ഉപയോഗിച്ച് യൂട്യൂബില്‍ പ്രവേശിച്ചതോടെ Media Fix എന്ന യൂട്യൂബ് ചാനലില്‍ 2023 ജൂണ്‍ 9ന് പങ്കുവെച്ച ഒരു വീഡിയോ ലഭിച്ചു. ഇതില്‍ നാടകനടനും സാസ്കാരിക പ്രവര്‍ത്തകനുമായ ദിലീപ് വലിയറ അന്തരിച്ച വാര്‍ത്തയാണ് അദ്ദേഹത്തിന്‍റെ ചിത്രസഹിതം നല്‍കിയിരിക്കുന്നത്. എന്നാല്‍ ദിലീപ് വലിയറ എന്ന പേര് എവിടെയും പരാമര്‍ശിച്ചതായി കണ്ടില്ല.




തുടര്‍ന്ന് ഈ വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ചു. കീവേഡ് ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ CCTV Online എന്ന പ്രാദേശിക ഓണ്‍ലൈന്‍ ചാനല്‍‌ 2023 ജനുവരി 30 ന് നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു. ഇതോടെ വാര്‍ത്ത അഞ്ചുമാസത്തിലേറെ പഴയതാണെന്ന് വ്യക്തമായി.




മറ്റു മുഖ്യധാരാ വാര്‍ത്താ ചാനലുകളുടെ വെബ്സൈറ്റുകളില്‍ ഈ വാര്‍ത്ത കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ സ്ഥിരീകരിക്കുന്നതിനായി പിറ്റേ ദിവസത്തെ പത്രങ്ങള്‍ പരിശോധിച്ചു. 2023 ജനുവരി 31ന് ദേശാഭിമാനിയുടെ തൃശൂര്‍‌ എഡിഷനില്‍ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.




വെബ്സൈറ്റില്‍നിന്ന് ലഭിച്ച ഫോട്ടോ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ വിവിധ ഫെയ്സ്ബുക്ക് പ്രൊഫൈലുകളില്‍നിന്ന് ഇതേ ദിവസങ്ങളില്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നുകൊണ്ട് പങ്കുവെച്ച കുറിപ്പുകളും കണ്ടെത്തി. നിര്‍മാതാവ് എന്‍ എം ബാദുഷ ഉള്‍പ്പെടെ നിരവധി പേര്‍ ജനുവരി 30ന് അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്.


ഇതോടെ അഞ്ചുമാസത്തിലേറെ പഴക്കമുള്ള വാര്‍ത്തയാണ് തെറ്റിദ്ധരിപ്പിക്കുന്ന ക്ലിക്ക് ബെയ്റ്റ് സഹിതം പ്രചരിക്കുന്നതെന്ന് വ്യക്തമായി.


എന്താണ് ക്ലിക്ക് ബെയ്റ്റ്?

ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെ ഒരു പ്രത്യേക വെബ്സൈറ്റിലേക്ക് എത്തിക്കുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്ന തരത്തില്‍ തലക്കെട്ടോ ചിത്രങ്ങളോ ചേര്‍ക്കുന്നതാണ് ക്ലിക്ക് ബെയ്റ്റ്. ഇതില്‍ ആകര്‍ഷിച്ചോ തെറ്റിദ്ധരിച്ചോ ഉപയോക്താക്കള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും അതുവഴി വെബ്സൈറ്റിലെത്തുന്നതോടെ വെബ്സൈറ്റിന് കാഴ്ചക്കാര്‍ കൂടുകയും ചെയ്യുന്നു - ഇതുവഴി വരുമാനം വര്‍ധിപ്പിക്കുന്നു.


ഇവിടെ പങ്കുവെച്ചിരിക്കുന്ന തലക്കെട്ടില്‍ തെറ്റിദ്ധരിച്ച് നിരവധി പേര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തേക്കാം. ആദ്യം വെബ്സൈറ്റിലും തുടര്‍ന്ന് യൂട്യൂബിലേക്കും അവരെ എത്തിക്കാനായാണ് വ്യാജ തലക്കെട്ടിനൊപ്പം അഞ്ചുമാസം പഴയ വാര്‍ത്ത പുതിയതെന്ന തരത്തില്‍ നല്‍കിയിരിക്കുന്നതെന്ന് വ്യക്തം.


Conclusion:

ന‍ടന്‍ ദിലീപ് അന്തരിച്ചു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വെബ്സൈറ്റ് / യൂട്യൂബ് ലിങ്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നല്കിയിരിക്കുന്ന വാര്‍ത്ത അപൂര്‍ണമാണന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ക്ലിക്ക് ബെയ്റ്റ് ആയി നല്‍കിയിരിക്കുന്നത് അ‍ഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് 2023 ജനുവരിയില്‍ അന്തരിച്ച നാടകനടനും സാംസ്കാരിക പ്രവര്‍ത്തകനുമായ ദിലീപ് വലിയറയെക്കുറിച്ചുള്ള വാര്‍ത്തയാണെന്നും ഇതിന് നിലവില്‍ യാതൊരു വാര്‍ത്താ പ്രാധാന്യവുമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.

Claim Review:Actor Dileep passed away
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story