ഹരിതകര്‍മസേനയ്ക്ക് വീടുകളിലെ മാലിന്യശേഖരണത്തിന് പണം നല്‍കണോ? വസ്തുതയറിയാം

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ഹരിതകര്‍മ്മസേനയ്ക്ക് ഉപഭോക്തൃ ഫീസ് നല്‍കിയതിന്‍റെ രസിതി ആവശ്യമില്ലെന്ന വിവരാവകാശരേഖയും ചില പത്രവാര്‍ത്തകളും ഉള്‍പ്പെടെയാണ് മാലിന്യശേഖരണത്തിന് പണം നല്‍കേണ്ടതില്ലെന്ന പ്രചരണം.

By -  HABEEB RAHMAN YP |  Published on  8 Jan 2023 11:06 AM GMT
ഹരിതകര്‍മസേനയ്ക്ക് വീടുകളിലെ മാലിന്യശേഖരണത്തിന് പണം നല്‍കണോ? വസ്തുതയറിയാം

വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം. തദ്ദശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ഹരിതകര്‍മ്മസേനയ്ക്ക് ഉപഭോക്തൃ ഫീസ് നല്‍കിയതിന്‍റെ രസിതി ആവശ്യമില്ലെന്ന വിവരാവകാശരേഖയും ചില പത്രവാര്‍ത്തകളും ഉള്‍പ്പെടെയാണ് മാലിന്യശേഖരണത്തിന് പണം നല്‍കേണ്ടതില്ലെന്ന പ്രചരണം. ഫെയ്സ്ബുക്കിലും വാട്സാപ്പിലും നിരവധിപേരാണ് ഇത് പങ്കുവെയ്ക്കുന്നത്.

പ്രതാപ് ചന്ദ്രന്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് അഞ്ഞൂറോളം പേര്‍‌ ഈ വാര്‍ത്ത പങ്കുവെച്ചതായി കാണാം.


കോന്നി വാര്‍ത്തകള്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ ഒരു വിവരാവകാശ രേഖ ഉള്‍പ്പെടെയാണ് സമാനമായ അവകാശവാദം.




Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പങ്കുവെച്ചിരിക്കുന്ന വിവരാവകാശ രേഖ വിശദമായി പരിശോധിച്ചു. ഇതിലെവിടെയും ഹരിതകര്‍മസേനയ്ക്ക് സേവനങ്ങള്‍ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന് പറയുന്നില്ല. മറിച്ച്, തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് ഈ രസീതി നിര്‍ബന്ധമാണെന്ന ഉത്തരവ് നിലവിലില്ലെന്ന് മാത്രമാണ് പറയുന്നതെന്ന് വ്യക്തമാണ്.


തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ നിലവില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും യൂസര്‍ഫീ നല്‍കേണ്ടതാണെന്നും വ്യക്തമാക്കുന്ന വിവിധ മാധ്യമവാര്‍ത്തകള്‍ ലഭ്യമായി.




മലയാള മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് മന്ത്രി എംബി രാജേഷ് നല്‍കിയ വിശദീകരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ വിവരാവകാശ മറുപടി നല്‍കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടുമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതൊരു പുതിയ നടപടിക്രമം അല്ലെന്നും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും വ്യക്തമാക്കുന്ന രേഖകളും ലഭിച്ചു. 14-ാം നിയമസഭയുടെ 2018 ജൂണിലെ സമ്മേളനത്തില്‍ വി.ഡി സതീശന്‍, അനില്‍ അക്കര, ഷാഫി പറമ്പില്‍, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിന് അന്നത്തെ തദ്ദേശവകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.


തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് ഔദ്യോഗിക വെബ്സൈറ്റില്‍‌ നല്‍കിയ വിശദീകരണവും ഗവണ്മെന്‍റ് ഉത്തരവും ലഭിച്ചു.




മാലിന്യശേഖരണത്തിന്‍റെ സുഗമമായ നടത്തിപ്പും ഇതിന്‍റെ യൂസര്‍ഫീ ശേഖരണവും തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ നിഷ്കര്‍ശിക്കുന്നു.

ശുചിത്വമിഷന്‍ ഫെയ്സ്ബുക്ക് പേജിലും ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടുണ്ട്.


ഇതോടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളും വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്. വീടുകളില്‍നിന്ന് മാലിന്യശേഖരണത്തിന് ഫീ നല്‍കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ രേഖകളും വിശദീകരണങ്ങളും ന്യൂസ്മീറ്റര്‍ അന്വഷണത്തില്‍ കണ്ടെത്തി.

Claim Review:No need of user fee for Haritha Karmasena collecting household waste as per RTI
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story