പുരോഗമിക്കുന്ന ദേശീയപാത വികസനം: പ്രചരിക്കുന്ന ചിത്രം കാസര്‍ഗോഡിലേതോ?

യുഡിഎഫ് സര്‍ക്കാര്‍ കൈയ്യൊഴിയുകയു്ം എന്നാല്‍ എല്‍ഡിഎഫ് ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്ത ദേശീയപാതയുടെ കാസറഗോഡ്നിന്നുള്ള ദൃശ്യമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  17 July 2023 5:36 PM GMT
പുരോഗമിക്കുന്ന ദേശീയപാത വികസനം: പ്രചരിക്കുന്ന ചിത്രം കാസര്‍ഗോഡിലേതോ?

ദേശീയപാത വികസനം കേരളത്തില്‍ തകൃതിയായി നടന്നുവരികയാണ്. കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത-66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി 15 റീച്ചുകളിലായാണ് പുരോഗമിക്കുന്നത്. പ്രവൃത്തി 2025 ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ആദ്യറീച്ച് കാസര്‍ഗോഡ് ജോലി പൂര്‍ത്തിയായെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. യുഡിഎഫ് ഉപേക്ഷിച്ച വികസനം എല്‍ഡിഎഫ് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചെന്ന അടിക്കുറിപ്പുകളോടെയാണ് പ്രചരണം.


സിപിഐഎം തെള്ളകം എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ചിത്രത്തില്‍ പ്രവൃത്തി പൂര്‍ത്തിയായ റോഡിന്‍റെ ചിത്രം കാണാം.


Fact-check:

പ്രചരിക്കുന്ന ചിത്രത്തിലെ റോഡ് പൂര്‍ണമായും പ്രവൃത്തി പൂര്‍ത്തീകരിച്ച നിലയിലാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. എന്നാല്‍ കേരളത്തില്‍ ദേശീയപാത വികസനം പലയിടത്തും നടന്നുവരികയാണ്. 2025 ഓടെ ഇത് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതായി റിപ്പോര്‍ട്ടുകളും ലഭ്യമാണ്.

ഈ സാഹചര്യത്തില്‍ ചിത്രം കേരളത്തിലെ ദേശീയപാത വികസനത്തിന്റേതാണോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചു. ഇതോടെ 2023 മെയ് 7ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ലഭിച്ചു.


Aerialtraveller എന്ന ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന ചിത്രവുമായി താരതമ്യം ചെയ്തതോടെ വീഡിയോയിലെ സ്ക്രീന്‍ഷോട്ട് തന്നെയാണ് പ്രചരിക്കുന്നതെന്ന് സ്ഥിരീകരിക്കാനായി. വീഡിയോയ്ക്കൊപ്പം നല്കിയ ഹാഷ്ടാഗുകളില്‍ മൈസൂരു, ബംഗലൂരു തുടങ്ങിയ സ്ഥലങ്ങള്‍ പരാമര്‍ശിച്ചതില്‍നിന്ന് ഇത് മൈസൂരു -ബംഗലൂരു ദേശീയപാതയാണെന്ന് ഊഹിക്കാം. കൂടാതെ ഒരു കമന്റിലെ ചോദ്യത്തിനുത്തരമായി ഇത് ബംഗലൂരു-മൈസൂര്‍ എക്സ്പ്രസ് വേ ആണെന്ന് മറുപടി നല്കിയതായും കാണാം.

ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ 2023 മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗലൂരു-മൈസൂര്‍ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി.


Hindustan Times പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നല്കിയ ചിത്രത്തില്‍നിന്ന് പ്രചരിക്കുന്ന ചിത്രവുമായി ഏറെ സാമ്യതകള്‍ കാണാം. ഇരുവശത്തും രണ്ടുവരി സര്‍വീസ് റോഡ് ഉള്‍പ്പെടെ പത്തുവരി പാതയാണിതെന്നും ഭാരതമാല പദ്ധതിയിലുള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിവിധ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കാസറഗോഡ് പ്രവൃത്തി പുരോഗമിക്കുന്ന ചിത്രങ്ങള്‍ സഹിതം വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ആദ്യറീച്ചിലെ പ്രവൃത്തി 35% പൂര്‍ത്തിയാക്കിയതായി ദേശാഭിമാനി 2023 മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


തുടര്‍ന്ന് യൂട്യൂബില്‍ നടത്തിയ തെരച്ചിലില്‍ 2023 ജൂണില്‍ മനോരമന്യൂസ് നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു. പ്രവൃത്തി പുരോഗമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്ന ചിത്രത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്ന് വ്യക്തം.




ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധമില്ലെന്ന് വ്യക്തമായി.


Conclusion:

ദേശീയപാത വികസനത്തിന്റെ കേരളത്തിലെ ആദ്യറീച്ച് കാസറഗോഡ്നിന്നുള്ള ചിത്രമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത് ബംഗലൂരു-മൈസൂര്‍ ഏക്സ്പ്രസ് വേ യുടെ ചിത്രങ്ങളാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. 2023 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഈ പത്തുവരിപ്പാതയ്ക്ക് കേരളത്തിലെ ദേശീയപാത വികസനവുമായി യാതൊരു ബന്ധവുമില്ലെന്നും, കേരളത്തിലെ ദേശീയപാത വികസനം പുരോഗമിക്കുകയാണെന്നും ന്യൂസ്മീറ്റര്‍ സ്ഥിരീകരിച്ചു.

Claim Review:Picture of the first reach NH-66 development in Kasaragod
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story